Saturday, May 10, 2008

പിറക്കാത്ത മകന് - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ “പിറക്കാത്ത മകന്“ എന്ന കവിത.

ഇത് വനിതാലോകത്തിലെ കവിതാക്ഷരിയിലും പോസ്റ്റ് ചെയ്തിരുന്നതാണ്. ചില “വെളളി“കള്‍ തിരുത്തി ഇവിടെ ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു.( തിരുത്തി എന്നാണ് വിശ്വാസം. ഇനി ഞാന്‍ അറിയാത്തവ ഉണ്ടോന്നറിയില്യ. ചൂണ്ടിക്കാണീച്ചുതന്നാല്‍ ഉപകാ‍രം. പ്രത്യുപദ്രവമായി തിരുത്തി പിന്നെയും കേള്‍പ്പിക്കാന്‍ ശ്രമിക്കാം )

കേട്ടവര്‍ക്ക് ആവര്‍ത്തന വിരസത തോന്നുക സ്വാഭാവികം. “ശബ്ദം ഏത് ബഹുവ്രീഹിയുടെയായാലെന്താ ? ചുള്ളികാടിന്റെ കവിതയല്ലേ , ഒന്നും കൂടി കേട്ടളയാം “ എന്നു സമാധാനിച്ച് ഒരിക്കല്‍ കൂടി കേള്‍‍ക്കാന്‍ അപേക്ഷ.

കവിതാക്ഷരിയിലൂടെ വനിതാലോകം കൂട്ടുകാര്‍ നല്‍കിയ പ്രോസ്താഹനത്തിനു നന്ദി. ഒപ്പം ഈ കവിത ബ്ലോഗില്‍ പോസ്റ്റു ചെയ്ത് വീണ്ടൂമൊരിക്കല്‍ ഓര്‍മ്മിക്കാനും വായിക്കാനുമിടയാക്കിത്തന്ന ഗുരുജി ക്കും നന്ദി.





ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.

ഡൌണ്‍ലോഡാന്‍ ഇവിടെ ക്ലിക്കാം